‘ഇ ഡിയുടെ ‘പട്ടി ഷോ’യ്ക്ക് കയ്യടിച്ച ഓരോ കോൺഗ്രസ് പ്രവർത്തകനും അധികം വൈകാതെ ക്ലിഫ് ഹൗസിൻ്റെ വാതിലിൽ ഇ ഡി മുട്ടുമ്പോൾ പ്രതിഷേധിക്കാനുള്ള അവകാശം സ്വയം അടിയറ വച്ചു’

‘182 കോടിയുടെ സി എം ആർ എൽ ക്രമക്കേടിന്‍റെ ഭാഗമായ മൂന്നുപേർ ഇപ്പോഴത്തെ മന്ത്രിസഭയിൽ’
തിരുവനന്തപുരം:’തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ കൃത്യം ഇരുപത്തി മൂന്നാം നാളിൽ, പാർട്ടിയിൽ പോലും അധികാരം ചോർന്നു തുടങ്ങിയ പിണറായി വിജയന്‍റെ വീട്ടിൽ ഇ ഡി ഇന്ന് നടത്തിയ പട്ടി ഷോ എന്തിനായിരിക്കും’ എന്ന് അവലോകനം ചെയ്യുന്നത് പ്രമുഖ മാധ്യമ പ്രവർത്തകൻ ശ്രീജൻ ബാലകൃഷ്ണൻ.കൊച്ചിയിൽ നിന്ന് അർദ്ധരാത്രി രഹസ്യമായി വണ്ടി പിടിച്ച് പ്രതിപക്ഷ നേതാവിൻ്റെ താമസ സ്ഥലത്ത് എത്തി ഈ പെടാപ്പാട് ഒക്കെ കഴിഞ്ഞ് കണ്ടെത്തിയത് കൊച്ചിയിലെ ഓഫീസിൽ ഇരുന്ന് ടി വീണയുടെ പാൻ നമ്പർ ഐ ടി വകുപ്പിന്റെ സൈറ്റിലേക്ക് എന്റർ ചെയ്താൽ മണി മണി ആയി ഇ ഡിക്ക് കണ്ടെത്താൻ കഴിയുന്ന കാര്യങ്ങൾ മാത്രമെന്ന പത്രക്കുറിപ്പിനെ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കുന്നു. 182 കോടിയുടെ സി എം ആർ എൽ ക്രമക്കേടിന്‍റെ ഭാഗമായ ഇടപാടിൽ ആണ് അന്വേഷണം എന്നത് ഇ ഡി അറിയിച്ചിട്ടുണ്ട്. അതെ ഇടപാടിന്‍റെ ഭാഗമായ മൂന്ന് പേർ പുതിയ മന്ത്രിസഭയിലുണ്ട്. മുഖ്യമന്ത്രി വി ഡി സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ. മരിച്ചു പോയ പിതാവിന്‍റെ പേരിൽ വേണമെങ്കിൽ ഫിഷറീസ് മന്ത്രി വി ഇ അബ്ദുൽ ഗഫൂറിനെയും കുരുക്കാം.ഇന്നത്തെ പട്ടി ഷോക്ക് കയ്യടിച്ച ഓരോ കോൺഗ്രസ് പ്രവർത്തകനും അധികം വൈകാതെ ക്ലിഫ് ഹൗസിൻ്റെ വാതിലിൽ ഇ ഡി മുട്ടുമ്പോൾ പ്രതിഷേധിക്കാനുള്ള തന്‍റെ അവകാശം സ്വയം അടിയറ വച്ചിരിക്കുകയാണെന്ന് ശ്രീജൻ മുന്നറിയിപ്പ് നൽകുന്നു.

ശ്രീജൻ ബാലകൃഷ്ണൻ
ശ്രീജൻ ബാലകൃഷ്ണൻ്റെ കുറിപ്പ് വായിക്കാം:
‘തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ കൃത്യം ഇരുപത്തി മൂന്നാം നാളിൽ, പാർട്ടിയിൽ പോലും അധികാരം ചോർന്നു തുടങ്ങിയ പിണറായി വിജയന്‍റെ വീട്ടിൽ ഇ ഡി ഇന്ന് നടത്തിയ പട്ടി ഷോ എന്തിനായിരിക്കും? എട്ട് മണിക്കൂർ തെരഞ്ഞിട്ട് ആകെ കിട്ടിയത് ടി വീണയുടെ ബാങ്കിലെ സ്ഥിര നിക്ഷേപ വിവരങ്ങളും മറ്റ് നിക്ഷേപ വിവരങ്ങളും മാത്രമെന്നാണ് റെയ്ഡാനന്തരം ഇ ഡി മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. അതായത് കൊച്ചിയിൽ നിന്ന് അർദ്ധരാത്രി രഹസ്യമായി വണ്ടി പിടിച്ച് പ്രതിപക്ഷ നേതാവിന്‍റെ താമസ സ്ഥലത്ത് എത്തി ഈ പെടാപ്പാട് ഒക്കെ കഴിഞ്ഞ് കണ്ടെത്തിയത് കൊച്ചിയിലെ ഓഫീസിൽ ഇരുന്ന് ടി വീണയുടെ പാൻ നമ്പർ ഐ ടി വകുപ്പിന്റെ സൈറ്റിലേക്ക് എന്റർ ചെയ്താൽ മണി മണി ആയി ഇ ഡിക്ക് കണ്ടെത്താൻ കഴിയുന്ന കാര്യങ്ങൾ മാത്രം!
അല്ലെങ്കിലും എസ് എഫ് ഐ ഒ അന്വേഷണം പൂർത്തിയാക്കി, പലവട്ടം മൊഴിയുമെടുത്ത് പി എം എൽ എ ചുമത്തി അന്തിമ റിപ്പോർട്ട് നൽകിയ കേസിൽ ഇ ഡി ഇനി എന്താണ് പുതിയതായി അന്വേഷിക്കേണ്ടത്? അപ്പോൾ ലക്ഷ്യം അന്വേഷണമല്ല, കേരളത്തിലെ സമുന്നതനായ നേതാവിന്‍റെ വീട്ടിൽ കയറി മേഞ്ഞാൽ എന്താവും പൊതുജനാഭിപ്രായം എന്നറിയുക എന്നതാവാനാണ് സാധ്യത. തോറ്റ നേതാവിന്‍റെ വീട്ടിൽ ടെസ്റ്റ് ചെയ്യുന്ന മാതൃക അധികം വൈകാതെ തന്നെ ജയിച്ച നേതാക്കളുടെ വീടുകളിൽ പ്രതീക്ഷിക്കാം എന്നതിന്‍റെ വ്യക്തമായ സൂചനയാണ് ഇന്നത്തെ നാടകം. 182 കോടിയുടെ സി എം ആർ എൽ ക്രമക്കേടിന്‍റെ ഭാഗമായ ഇടപാടിൽ ആണ് അന്വേഷണം എന്നത് ഇ ഡി വ്യക്തമാക്കുന്നുണ്ട്. അതെ ഇടപാടിന്‍റെ ഭാഗമായ മൂന്ന് പേർ പുതിയ മന്ത്രിസഭയിലുണ്ട്. മുഖ്യമന്ത്രി വി ഡി സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ. മരിച്ചു പോയ പിതാവിന്‍റെ പേരിൽ വേണമെങ്കിൽ ഫിഷറീസ് മന്ത്രി വി ഇ അബ്ദുൽ ഗഫൂറിനെയും കുരുക്കാം. ഇതൊന്നും നാളെയോ മറ്റെന്നാളോ സംഭവിക്കണം എന്നില്ല, വടി വെട്ടി വച്ചിട്ടുണ്ട് എന്നെ ഉള്ളൂ.
12 വർഷമായി കേന്ദ്ര സർക്കാർ പിന്തുടരുന്ന രീതി പരിശോധിച്ചാൽ അവർ ആഗ്രഹിക്കുന്ന സമയത്ത് അവർ ആഗ്രഹിക്കുന്ന ആളെ അവർ വരയ്ക്കുന്ന വരയിൽ നിർത്താൻ ഈ കേസിനെ ഉപയോഗിക്കാൻ ആണ് സാധ്യത. എം വി ഗോവിന്ദനും മറ്റും പറഞ്ഞ പോലെ വി ഡി സതീശൻ മോദിയെ കണ്ടതിന്‍റെ പിറ്റേന്ന് തന്നെ ഈ സംഭവം നടന്നതിൽ ഒരു സന്ദേശമുണ്ട്. അത് സിപിഎം ഉദ്ദേശിക്കുന്ന രീതിയിൽ അല്ലെന്നെ ഉള്ളൂ. മുൻഗാമിയുടെ ഗതി കണ്ടുവല്ലോ. നോക്കിയും കണ്ടും നിന്നാൽ നന്ന്- എന്നൊരു സ്വാഗത സന്ദേശം തന്നെയാണിത്. കോൺഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെ ലക്ഷ്യം. അതിൽ ഒരു മാറ്റവും അവർ വരുത്തിയിട്ടില്ല.
കേരളത്തിലെ കോൺഗ്രസിൻ്റെ മഹാ വിജയം അവരെ നന്നായി അലോസരപ്പെടുത്തിയിട്ടുണ്ട്.
സത്യത്തിൽ ഇനി സൂക്ഷിക്കേണ്ടത് സതീശൻ ആണ്, പിണറായി അല്ല. ഇന്നത്തെ പട്ടി ഷോക്ക് കയ്യടിച്ച ഓരോ കോൺഗ്രസ് പ്രവർത്തകനും അധികം വൈകാതെ ക്ലിഫ് ഹൗസിൻ്റെ വാതിലിൽ ഇ ഡി മുട്ടുമ്പോൾ പ്രതിഷേധിക്കാനുള്ള തന്‍റെ അവകാശം സ്വയം അടിയറ വച്ചിരിക്കുകയാണ്.’






