‘മറന്നുപോയ ഒരു കാലത്തിന്‍റെ സ്നേഹസ്പർശം’:’ആലുമ്മൂട്ടിൽ മേട’യിൽ പ്രവർത്തിക്കുന്ന ‘ശ്രീമൂലവാസം വെൽനെസ് റിട്രീറ്റി’നെക്കുറിച്ച് നാദിർഷാ

‘ചില യാത്രകൾ സ്ഥലങ്ങളിലേക്കല്ല… നമ്മളിലേക്കാണ്’
ആലപ്പുഴ: ആലുമ്മൂട്ടിൽ മേട എന്നറിയപ്പെടുന്ന ചരിത്രം തേരോടിച്ച പഴയ തറവാട്ടിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ‘ശ്രീമൂലവാസം വെൽനെസ് റിട്രീറ്റി’ൽ ചികിത്സയിൽ കഴിയുന്ന അനുഭവം വിവരിച്ച് നടനും സംവിധായകനുമായ നാദിർഷാ.
പഴയ തിരുവിതാംകൂറിലെ ഏറ്റവും വലിയ ധനികനും പ്രജാസഭാംഗവുമായിരുന്ന പ്രമുഖ വ്യക്തിയാണ് ആലുംമൂട്ടിൽ കൊച്ചുകുഞ്ഞു ചാന്നാർ. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മുട്ടത്തുള്ള അദ്ദേഹത്തിന്റെ ആലുമ്മൂട്ടിൽ മേട എന്ന തറവാട്, 1993-ൽ പുറത്തിറങ്ങിയ പ്രശസ്ത മലയാള ചലച്ചിത്രം ‘മണിച്ചിത്രത്താഴ്’-ന് കഥാപരിസരമൊരുക്കാൻ പ്രചോദനമായതിലൂടെ ഏറെ പ്രശസ്തമാണ്.തിരുവിതാംകൂർ രാജഭരണകാലത്ത് ഏറ്റവും ഉയർന്ന നികുതി അടച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. മദ്രാസ് അടക്കമുള്ള സ്ഥലങ്ങളിൽ സ്വത്തുക്കളും വ്യാപാരവുമുണ്ടായിരുന്നു.തിരുവിതാംകൂർ മഹാരാജാവ് ‘ചാന്നാർ’ പദവി നൽകി ആദരിച്ച അപൂർവ്വം വ്യക്തികളിൽ ഒരാളാണ് അദ്ദേഹം. കൊട്ടാരത്തിൽ മുൻകൂർ അനുമതിയില്ലാതെ പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്ന പ്രമുഖരിലൊരാളായിരുന്നു.

നാദിർഷാ
നാദിർഷായുടെ കുറിപ്പ് വായിക്കാം:
‘ഇന്ന് കർക്കിടകം ഒന്ന്.
കഴിഞ്ഞ മൂന്നുനാലു ദിവസം ഹരിപ്പാട്ടുള്ള ശ്രീമൂലവാസം വെൽനെസ് റിട്രീറ്റിലായിരുന്നു.
ഏകദേശം 400 വർഷം പഴക്കമുള്ള ഒരു പൈതൃക തറവാടിന് ഇവിടെ ഒരു പുതിയ ജീവിതം ലഭിച്ചിരിക്കുന്നു. ചുവരുകൾക്കും നടുമുറ്റത്തിനും മഴത്തുള്ളികൾക്കും പറയാൻ കഥകളുണ്ട്. അകത്ത് കയറുന്ന നിമിഷം തന്നെ സമയം കുറച്ചുനേരം പിന്നിലേക്ക് സഞ്ചരിക്കുന്നതുപോലെ തോന്നും.

ശ്രീമൂലവാസം വെൽനെസ് റിട്രീറ്റ്
ആയുർവേദവും പ്രകൃതി ചികിത്സയും ജീവിതശൈലിയുമായി ചേർത്ത് മനസ്സിനെയും ശരീരത്തെയും ഒരുപോലെ പരിചരിക്കുന്ന ഒരു അനുഭവമാണ് ഇവിടെ. ആരോഗ്യകരമായ ഭക്ഷണം, കർക്കിടക കാലത്തിന്‍റെ ഔഷധപരമായ കരുതൽ, മനസ്സിലെ ഭാരം ഇറക്കിവെക്കാൻ സഹായിക്കുന്ന ശാന്തമായ അന്തരീക്ഷം… എല്ലാം ചേർന്ന് ഒരു പുതിയ ഊർജം നൽകുന്നു. മാലദ്വീപ് ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിച്ച പരിചയസമ്പത്തുള്ള ഡോക്ടർമാരാണ് ഇതിനൊപ്പം നിൽക്കുന്നത്.

ശ്രീമൂലവാസം വെൽനെസ് റിട്രീറ്റ്
കേരളത്തിലെ ടൂറിസം മേഖലയെ കൂടുതൽ പ്രൊഫഷണൽ തലത്തിലേക്ക് ഉയർത്താൻ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ എന്‍റെ പ്രിയ സുഹൃത്തുക്കളായ മനോജും വിഷ്ണുവും ചേർന്നാണ് ഈ സ്വപ്നത്തിന് രൂപം നൽകിയിരിക്കുന്നത്.
ഓട്ടത്തിനിടയിൽ അൽപനേരം സ്വയം കണ്ടെത്താൻ, മനസ്സിനെ കേൾക്കാൻ, നിശ്ശബ്ദതയെ കൂട്ടാക്കാൻ.
തൊണ്ണൂറുകൾക്ക് മുമ്പ് ജനിച്ചവർക്ക് ഈ തറവാട് ഒരു കെട്ടിടമല്ല; മുത്തശ്ശന്‍റെ വീടിന്റെ മണം, മഴനനഞ്ഞ മുറ്റം, കെടാവിളക്കിന്‍റെ വെളിച്ചം, മരച്ചില്ലകളിലൂടെ ഒഴുകിയെത്തുന്ന കാറ്റ്… മറന്നുപോയ ഒരു കാലത്തിന്‍റെ സ്നേഹസ്പർശമാണ്.❤️
ചില യാത്രകൾ സ്ഥലങ്ങളിലേക്കല്ല… നമ്മളിലേക്കാണ്.’






