എഴുത്തുകാരിയും അധ്യാപികയുമായ ഡോ.ടി.അനിതകുമാരി (63)അന്തരിച്ചു

ചലച്ചിത്രഗ്രന്ഥത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ്, ഗവേഷണകൃതിക്കുള്ള ഡോ.കെ.എം.ജോർജ് പുരസ്കാരം, തായാട്ട് പുരസ്കാരം തുടങ്ങിയവ നേടി
തിരുവനന്തപുരം∙ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലാ മുൻ രജിസ്ട്രാറും എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ഡോ.ടി.അനിതകുമാരി (63)അന്തരിച്ചു. സംസ്കാരം നടത്തി. പത്തനംതിട്ട മൈലപ്ര അശോക് ഭവനിൽ പരേതരായ എം.എസ്.തങ്കപ്പന്റെയും ടി.എൻ.ശാരദയുടെയും മകളാണ്. നാഷനൽ ഇൻഷുറൻസിൽ ഡവലപ്മെന്റ് ഓഫിസറായിരുന്ന പരേതനായ സജീവ് രവിയാണു ഭർത്താവ്.
നാഷണൽ ഫിലിം സെൻസർ ബോർഡിലും സംസ്ഥാന ടെലിവിഷൻ അവാർഡ് കമ്മിറ്റിയിലും സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റിയിലും അംഗമായിരുന്നു. ജർമനിയിലെ ട്യൂബിംഗൻ സർവകലാശാലയിലെ ഗുണ്ടർട്ട് ചെയർ ഹോൾഡറായിരുന്നു.
ചലച്ചിത്രഗ്രന്ഥത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ്, ഗവേഷണകൃതിക്കുള്ള ഡോ.കെ.എം.ജോർജ് പുരസ്കാരം, തായാട്ട് പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.
സൂസന്നയ്ക്ക് പറയാനുള്ളത് (കഥകൾ), ഒരു ഫെമിനിസ്റ്റിന്റെ ദയനീയാവസ്ഥ (കഥകൾ), സാന്ത്വനത്തിന്റെ സന്ധ്യ (നോവൽ), പത്മരാജൻ; സിനിമ സാഹിത്യം ജീവിതം, ഭ്രമാത്മകതയുടെ വസന്തങ്ങൾ (പ്രബന്ധങ്ങൾ), ഭാഷാസാഹിത്യചരിതം: ആറ്റൂർ, (എഡിറ്റർ) തുടങ്ങിയവയാണു രചനകൾ. സുഗതകുമാരിയെപ്പറ്റിയുള്ള ‘കവിത പൂക്കും കാട്’ ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. മകൾ:ഡോ.അപർണ സജീവ്( അസി.പ്രഫസർ, കൊമേഴ്സ് വിഭാഗം, കാലിക്കറ്റ് സർവകലാശാല)






