‘ഔദ്യോഗിക കണക്കുകൾ ഊതിപ്പെരുപ്പിച്ചത്’:ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം സംബന്ധിച്ച ഔദ്യോഗിക കണക്കുകളെ വിമർശിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ

ഇന്ത്യൻ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ നിലവിൽ എട്ട് ബില്യൺ ഡോളറിലേറെ മൂല്യമുള്ളതാണെന്നും അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇത് 40 ബില്യൺ ഡോളറിലെത്തുമെന്നും അവകാശപ്പെടുന്നതിനെ ചോദ്യം ചെയ്ത് ജി. മാധവൻ നായർ
തിരുവനന്തപുരം:ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ യാഥാർഥ്യത്തെക്കാൾ വലുതായി അവതരിപ്പിക്കുന്നതാണെന്ന വിമർശനവുമായി ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ. ഇന്ത്യൻ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ നിലവിൽ എട്ട് ബില്യൺ ഡോളറിലേറെ മൂല്യമുള്ളതാണെന്നും അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇത് 40 ബില്യൺ ഡോളറിലെത്തുമെന്നും അവകാശപ്പെടുന്നതിനെയാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്.ഇത് ഊതിപ്പെരുപ്പിച്ചതാണെന്നാണ് കുറ്റപ്പെടുത്തൽ.

ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ
പാർലമെൻ്റിലുൾപ്പെടെ അവതരിപ്പിച്ച ‘ഇൻസ്പേസിൻ്റെ’ (IN-SPACe) കണക്കുകൾ പ്രകാരം രാജ്യത്തെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം ഏകദേശം 800 കോടി ഡോളറാണ്. എന്നാൽ വിക്ഷേപണ വാഹന നിർമാണം, ഉപഗ്രഹ നിർമാണം, ബഹിരാകാശ ഗവേഷണത്തിനായി ചെലവഴിക്കുന്ന തുക തുടങ്ങിയവ മാത്രം പരിഗണിച്ചാൽ ഈ മൂല്യം 200 കോടി ഡോളറിൽ താഴെയായിരിക്കുമെന്ന് മാധവൻ നായർ ചൂണ്ടിക്കാട്ടുന്നു.
ബാക്കിയുള്ള വലിയൊരു തുക ഭൗമനിരീക്ഷണം, ആശയവിനിമയം, ഗതിനിർണ്ണയം തുടങ്ങിയ ഉപഗ്രഹാധിഷ്ഠിത സേവനങ്ങളുമായി ബന്ധപ്പെട്ടതാണ്.’ഇൻസ്പേസിൻ്റെ’ കണക്കിലും ഏകദേശം 700 കോടി ഡോളറിന്‍റെ മൂല്യം ഈ സേവനമേഖലയ്ക്കാണ് കണക്കാക്കിയിരിക്കുന്നത്. ഇത്തരം സേവനങ്ങളുടെ മൂല്യം കൂടി ചേർത്ത് ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ മൊത്തം വലുപ്പമായി അവതരിപ്പിക്കുന്നത് കണക്കുകൾ ഊതിപ്പെരുപ്പിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ബഹിരാകാശ മേഖലയിലെ യഥാർഥ സാമ്പത്തിക വലുപ്പം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനവും കണക്കുകൂട്ടൽ രീതിയും പുറത്തുവിട്ട് യഥാർഥ ചിത്രം വ്യക്തമാക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന് മാധവൻ നായർ ആവശ്യപ്പെട്ടു.
ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്‍റെ (NSIL) മേധാവി നിയമനം വൈകുന്നതിലും മാധവൻ നായർ വിമർശനം ഉന്നയിച്ചു. നിയമനത്തിൽ അനാവശ്യമായ ഇടപെടലുകൾ ഉണ്ടാകുന്നുവെന്ന ആരോപണം ഉന്നയിച്ച അദ്ദേഹം, ബഹിരാകാശ വകുപ്പിനെ പുറത്തുനിന്നുള്ള ഇടപെടലുകളിൽ നിന്ന് സംരക്ഷിക്കാൻ നിലവിലെ ഐഎസ്ആർഒ ചെയർമാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ചു.






