‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

കേരളത്തിലെ കായലിന് കുറുകെയുള്ള ഏറ്റവും നീളമേറിയ പാലം
കൊച്ചി:’രണ്ടു കരകൾ കൈകോർക്കുമ്പോൾ മാറുന്നത്.. ദൂരമല്ല… ഒരു ജനതയുടെ ജീവിതമാണ്.’-പെരുമ്പളം പാലത്തിൻ്റെ നിർമാണം പൂർത്തിയാക്കിയതിൻ്റെ സന്തോഷം പങ്കുവച്ച് നടൻ മമ്മൂട്ടി.
‘അസുഖം വന്നാൽ ആശുപത്രിയിലെത്താൻ വൈകുന്ന ആകുലതകൾ… സമയത്തിന് ജോലിക്കു പോകാൻ കഴിയാത്ത വേവലാതികൾ…

ഒരു വിവാഹാലോചന വന്നാൽ പോലും ‘അക്കരെ’ എന്ന ദൂരം വില്ലനായ നിമിഷങ്ങൾ… ‘-നടൻ ഓർക്കുന്നു.
‘എന്‍റെ നാട് ചെമ്പിന്‍റെ അക്കരെയായിരുന്നു അരൂക്കുറ്റിയും വടുതലയും പെരുമ്പളവുമൊക്കെ .. ഇപ്പോൾ അവയെല്ലാം ഒരു നാടായി.’-സന്തോഷത്തിൻ്റെ കാരണം മമ്മൂട്ടി മറച്ചുവയ്ക്കുന്നില്ല.’കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-അദ്ദേഹം പ്രത്യാശിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയനാണ് പെരുമ്പളം പാലം ഫെബ്രുവരി ഏഴിന് പാലം തുറന്നുകൊടുത്തത്.മന്ത്രിമാരായ കെ.എൻ ബാലഗോപാൽ,പി.എ മുഹമ്മദ് റിയാസ്,സജി ചെറിയാൻ,പി.പ്രസാദ് എന്നിവർ പങ്കെടുത്തു.
വേമ്പനാട് കായലിന് കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ പാലത്തിന് ഏകദേശം 1157 മീറ്റർ നീളമുണ്ട്.11 മീറ്ററാണ് വീതി. കേരളത്തിലെ കായലിന് കുറുകെയുള്ള ഏറ്റവും നീളമേറിയ പാലങ്ങളിൽ ഒന്നാണിത്.ഇതിനായി കിഫ്ബി വഴി ഏകദേശം 100 കോടി രൂപ ചെലവഴിച്ചു.
ദേശീയ ജലപാതയിലൂടെയുള്ള വലിയ യാനങ്ങളുടെ സഞ്ചാരം തടസ്സപ്പെടാതിരിക്കാൻ പാലത്തിന്‍റെ മധ്യഭാഗം ബോസ്ട്രിങ് ആർച്ച് മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്.

പെരുമ്പളം ദ്വീപിനെ ചേർത്തല താലൂക്കിലെ പാണാവള്ളി (വടയാഴം) ഭാഗവുമായി ഈ പാലം ബന്ധിപ്പിക്കുന്നു
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി നാട്ടുകാർ പാലത്തിനായുള്ള ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും, 2019 ൽ സംസ്ഥാന സർക്കാർ പാലത്തിന്‍റെ നിർമ്മാണം ഉദ്ഘാടനം ചെയ്തു. അതേസമയം, മറ്റൊരു നിർമ്മാണ കമ്പനിയായ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനി പാലത്തിന്‍റെ നിർമ്മാണ കരാർ ലഭിച്ച ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കും സർക്കാരിനുമെതിരെ കേസ് ഫയൽ ചെയ്തു. ഇത് പദ്ധതിയുടെ കാലതാമസത്തിന് കാരണമായി. കേരള ഹൈക്കോടതി ഊരാളുങ്കൽ സൊസൈറ്റിക്കും സർക്കാരിനും അനുകൂലമായി വിധി പ്രസ്താവിച്ചു, 2021 അവസാനത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.ഉദ്ഘാടനം കഴിഞ്ഞതോടെ ഈ മേഖലയിലെ ടൂറിസത്തിനും വലിയ കുതിപ്പായി പെരുമ്പളം പാലം മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മമ്മൂട്ടിയുടെ കുറിപ്പ് വായിക്കാം:
രണ്ടു കരകൾ കൈകോർക്കുമ്പോൾ മാറുന്നത്.. ദൂരമല്ല… ഒരു ജനതയുടെ ജീവിതമാണ്.
ഇന്നലെ വരെ പെരുമ്പളം ഒരു ഒറ്റപ്പെട്ട തുരുത്തായിരുന്നു.
അസുഖം വന്നാൽ ആശുപത്രിയിലെത്താൻ വൈകുന്ന ആകുലതകൾ… സമയത്തിന് ജോലിക്കു പോകാൻ കഴിയാത്ത വേവലാതികൾ…
ഒരു വിവാഹാലോചന വന്നാൽ പോലും ‘അക്കരെ’ എന്ന ദൂരം വില്ലനായ നിമിഷങ്ങൾ…
ആ കാത്തിരിപ്പുകൾക്കും അവഗണനകൾക്കും ഇപ്പോൾ അറുതിയാവുകയാണ്.
എന്‍റെ നാട് ചെമ്പിന്‍റെ അക്കരെയായിരുന്നു അരൂക്കുറ്റിയും വടുതലയും പെരുമ്പളവുമൊക്കെ .. ഇപ്പോൾ അവയെല്ലാം ഒരു നാടായി.
സാധാരണക്കാരന്‍റെ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതാണ് യഥാർത്ഥ വികസനം എന്നു ഞാൻ വിശ്വസിക്കുന്നു.
ആ പാലത്തിന്‍റെ ആർച്ചുകളിലെ നിറങ്ങൾ പോലെ ഇനി പെരുമ്പളത്തുകാരുടെ ജീവിതത്തിലും മഴവിൽ അഴക് വിരിയട്ടെ.
കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!
എന്‍റെ ഹൃദയം നിറഞ്ഞ ആശംസകൾ!”






