വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റില്‍ നികുതി സ്ളാബ് ഏര്‍പ്പെടുത്തിയതിലും കരിമണൽ ഖനനതീരുമാനത്തിലും അതൃപ്തി വീണ്ടും പരസ്യമാക്കി വി എം സുധീരന്‍

ഫിനാൻസ് ബിൽ അവതരിപ്പിക്കുമ്പോൾ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി സ്ളാബ് പ്രൊപ്പോസൽ ഒഴിവാക്കണമെന്നും സുധീരന്‍
തിരുവനന്തപുരം:വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റില്‍ നികുതി സ്ളാബ് ഏര്‍പ്പെടുത്തിയതിലും കരിമണൽ ഖനനതീരുമാനത്തിലും അതൃപ്തി വീണ്ടും പരസ്യമാക്കി കെപിസിസി മുൻ പ്രസിഡൻ്റ് വി എം സുധീരന്‍ .
നിയമസഭയിൽ ഈ പ്രൊപ്പോസൽ വരുന്നതിന് മുമ്പ് തന്നെ പാർട്ടി തലത്തിലും യുഡിഎഫ് സ്ഥലത്തിലും ഇതിനെക്കുറിച്ച് ചർച്ച നടത്തുകയായിരുന്നു അഭികാമ്യം. ചർച്ച നടത്തി നയം രൂപീകരിച്ച ശേഷം നയത്തിനു രൂപം കൊടുത്തിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഇല്ലാതാകുമായിരുന്നു. മദ്യവ്യാപനം തടയുന്നതിന് മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. നിർഭാഗ്യവശാൽ സമൂഹത്തിൽ ഉയർന്നു വന്നിട്ടുള്ള സംശയങ്ങളും ആശങ്കകളും നിലനിൽക്കുന്ന സ്ഥിതിയാണ്. ഫിനാൻസ് ബിൽ അവതരിപ്പിക്കുമ്പോൾ ഈ പ്രൊപ്പോസൽ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാരിൻ്റെ വിശ്വാസതയ്ക്ക് മങ്ങലിക്കുന്ന തീരുമാനം ഉണ്ടാകാൻ പാടില്ല. തീരുമാനങ്ങൾ സുതാര്യത നിലനിർത്തി, നേരെ ചൊവ്വേ കാര്യങ്ങൾ തുറന്നുപറഞ്ഞ് വിവാദങ്ങൾ ഇല്ലാതെ മുന്നോട്ട് നീക്കേണ്ടിയിരുന്നു. മയക്കുമരുന്നിന്‍റെ കാര്യത്തിൽ ആഭ്യന്തര വകുപ്പ് നന്നായി പ്രവർത്തിക്കുന്നു. വിഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ എൽഡിഫിനെ വിമർശിച്ച കാര്യങ്ങൾ ഉൾക്കൊണ്ട് തന്നെ ഇപ്പോൾ നടപടികൾ സ്വീകരിക്കണം. നേരത്തെ പ്രതിപക്ഷം സ്വീകരിച്ച നിലപാടിൽ തന്നെ ഉറച്ചു നിൽക്കണം. കരിമണൽ ഖനന നയത്തിലും അവ്യക്തത നിലനിൽക്കുന്നു. ഖനനം ഉണ്ടാവില്ലെന്ന് സർക്കാർ പ്രഖ്യാപിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
മദ്യവർജനം എന്നത് കോൺഗ്രസിന്റെ പ്രഖ്യാപിതനയമാണ്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഭ്യത കുറയ്ക്കുമെന്ന് ഇത്തവണത്തെ പ്രകടനപത്രികയിലും പറയുന്നുണ്ട്. എന്നിട്ടും ബജറ്റിൽ എങ്ങനെയാണ് നികുതിയിളവ് നൽകിക്കൊണ്ടുള്ള തീരുമാനം വന്നതെന്ന് അറിയില്ല.നികുതിയിളവ് നൽകുന്നതിൽ വിയോജിപ്പ് അറിയിക്കാൻ മുഖ്യമന്ത്രിയെ ഫോണിൽവിളിച്ച് സംസാരിച്ചു. പിന്നീട് കത്തുനൽകി. സർക്കാർ നയത്തിനെതിരെ വിവിധ വിഭാഗങ്ങളിൽനിന്ന് ശക്തമായ സമ്മർദം ഉയർന്നുവരുന്നുണ്ട്. ജനവികാരം മനസ്സിലാക്കി സർക്കാർ പ്രവർത്തിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സഥാനത്തേയ്ക്ക് കോൺഗ്രസിൽ നേതൃത്വ തർക്കം രൂക്ഷമായപ്പോൾ ഹൈക്കമാൻഡിനുമുമ്പിൽ വി.ഡി സതീശനായി അതിശക്തമായി വാദിച്ച നേതാവാണ് സുധീരൻ.






