തങ്ങള്‍ കൂടി ഉന്നയിച്ച ആരോപണമാണ് ഇ ഡിയുടെ കേസ് എന്ന് മുഖ്യമന്ത്രി ,പുറത്തിറങ്ങുമ്പോള്‍ ഒരു മൈക്ക് മുഖത്ത് വന്നിടിച്ചുവെന്നും വി ഡി സതീശൻ

ചോദ്യങ്ങള്‍ക്ക് താന്‍ എപ്പോഴാണ് മറുപടി പറയേണ്ടത് എന്ന് തീരുമാനിക്കേണ്ട അവകാശം തനിക്ക് നല്‍കണമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം:ചോദ്യങ്ങള്‍ക്ക് താന്‍ എപ്പോഴാണ് മറുപടി പറയേണ്ടത് എന്ന് തീരുമാനിക്കേണ്ട അവകാശം തനിക്ക് നല്‍കണമെന്നും ഉചിതമായ സമയത്ത് മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ.
‘ആ അവകാശമെങ്കിലും ദയവുചെയ്ത് തനിക്ക് നല്‍കണം. താന്‍ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന ആളല്ല. ചോദ്യം ചോദിക്കാനുള്ള അവകാശം പോലെ തന്നെ മറുപടി പറയാനും അവകാശമുണ്ട്. മുന്‍ മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോലും മാധ്യമങ്ങള്‍ക്ക് പോകാന്‍ കഴിയില്ലായിരുന്നു. തന്നെ അതുമായി താരതമ്യം ചെയ്യരുത്. പഠിച്ച് മനസ്സിലാക്കി വേണം പ്രതികരിക്കാന്‍. ഉത്തരം നൽകേണ്ട കാര്യം മാധ്യമങ്ങളല്ല തീരുമാനിക്കേണ്ടതെന്ന്’ മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞു.എല്ലായിടത്തും വെച്ച് ചോദ്യങ്ങള്‍ ചോദിച്ചു. എപ്പോള്‍ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തരണം. മൌനി ബാബയെന്നടക്കം വിമര്‍ശിച്ചു. പുറത്തിറങ്ങുമ്പോള്‍ ഒരു മൈക്ക് മുഖത്ത് വന്നിടിച്ചു.
സംസ്ഥാനത്തിന് റോളില്ലെന്നായിരുന്നു ഇഡി റെയ്ഡിനെക്കുറിന്ന് മുഖ്യമന്ത്രിയുടെ പ്രതികരണം. നേരത്തെയുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇഡി നടപടികള്‍. കേന്ദ്ര ഏജൻസികളെകുറിച്ച് ഞങ്ങള്‍ക്കും പരാതികളുണ്ട്. ഉചിതമായ സമയത്ത് മറുപടി പറയുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.
ഇഡി റെയ്ഡിൽ പിണറായി കുറ്റപ്പെടുത്തിയത് രാഹുൽ ഗാന്ധിയെ ആണ്. രാഹുൽ ഗാന്ധിയാണോ റെയ്ഡിന് ആളെ വിട്ടത്? അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമാണ്. കോടതി അനുവദിച്ച കേസിൽ അന്വേഷണം തടയില്ലെന്നും അന്വേഷണം നടത്തിയതിനെ വിമര്‍ശിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മോദി-വിഡി ഡീലാണ് റെയ്ഡെന്ന സിപിഎം ആരോപണത്തെ മുഖ്യമന്ത്രി പരിഹസിക്കുകയും ചെയ്തു. താൻ പറഞ്ഞത് കൊണ്ടാണ് റെയ്ഡ് നടത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസ വാക്കുകള്‍. 12 ഇടങ്ങളിൽ റെയ്ഡ് നടത്താൻ താൻ മോദിയോട് നിര്‍ദേശിച്ചു. മോദി അപ്പോള്‍ തന്നെ ഫോണെടുത്ത് വിളിച്ച് റെയ്ഡിന് നിര്‍ദേശം നൽകി. സതീശൻ ആദ്യമായൊരു കാര്യം പറഞ്ഞതല്ലേയെന്ന് മോദി കരുതി. ഇതാണ് മുൻമന്ത്രിമാരുള്‍പ്പടെ പ്രചരിപ്പിക്കുന്നത്. ഇതൊക്കെ കേള്‍ക്കുന്ന താൻ കരയണോ ചിരിക്കണോ എന്നും മുഖ്യമന്ത്രി വിഡി സതീശൻ പരിഹസിച്ചു.
തങ്ങള്‍ കൂടി ഉന്നയിച്ച ആരോപണമാണ് ഈ കേസ്. നാലുകൊല്ലം മുന്‍പുണ്ടായ കേസില്‍ ഇതേവരെ ഇ ഡി ഒന്നും ചെയ്തിട്ടില്ല. രാഹുല്‍ ഗാന്ധിയാണോ റെയ്ഡിന് ആളെ വിട്ടത്?. കേസ് രാഷ്ട്രീയമാണെങ്കിൽ രാഷ്ട്രീയമായി സിപിഐഎമ്മിന് പ്രതിഷേധിക്കാം. അന്വേഷണം തുടരണമെന്ന് ഏജൻസിയോട് ആവശ്യപ്പെട്ടത് ഹൈക്കോടതിയാണ്. കോടതി അനുവദിച്ച അന്വേഷണം നടത്താൻ പാടില്ലെന്ന് പറയാൻ കഴിയുമോയെന്നും വി ഡി സതീശൻ ചോദിച്ചു.






