നികുതിയിളവിന് 2023ൽ ബെക്കാർഡി കമ്പനി അപേക്ഷിച്ചു,ശീതളപാനീയംപോലെ മദ്യം കിട്ടുമെന്നതിനാൽ പരിഗണിച്ചില്ല,യുഡിഎഫ് സർക്കാർ ശരവേഗത്തിൽ തീരുമാനിച്ചെന്ന് പിണറായി,രേഖകളിൽനിന്ന് നീക്കണമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും

സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതിയിളവെന്ന മുഖ്യമന്ത്രി വി ഡി സതീശന്‍റെ നിർദ്ദേശത്തിന് പിന്നിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
തിരുവനന്തപുരം:എൽഡിഎഫ് ഗവണ്മെൻ്റിന് 2023ൽ കർണാടകത്തലെ ബക്കാർഡി കമ്പനി നികുതിയിളവിന് നൽകിയ അപേക്ഷ ശീതളപാനീയംപോലെ മദ്യം നാട്ടിൽ ലഭ്യമാവും എന്ന കാരണത്താൽ തീരുമാനമെടുത്തിരുന്നില്ലെന്നും ആ അപേക്ഷയിൽ ഏഴ് ഉദ്യോഗസ്ഥർ ചേർന്ന് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ തീരുമാനമെടുത്തുവെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ.
സർക്കാരിനെതിരെ പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ച അഴിമതി ആരോപണം സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും. മദ്യത്തിന്‍റെ നികുതിയിളവ് സംബന്ധിച്ച അഴിമതി ആരോപണം പ്രതിപക്ഷം ഉന്നയിച്ചത് നോട്ടീസിൽ പറയാതെയാണെന്നും ഇത് ചട്ടവിരുദ്ധമാണെന്നും സഭാ രേഖകളിൽ നിന്ന് നീക്കണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. പ്രതിപക്ഷ ആരോപണം ഒരു കാരണവശാലും രേഖയിൽ കാണരുതെന്ന് മുഖ്യമന്ത്രി വി ഡി സതീശനും ആവശ്യപ്പെട്ടു. പരിശോധിക്കും എന്നായിരുന്നു സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മറുപടി.
സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതിയിളവെന്ന മുഖ്യമന്ത്രി വി ഡി സതീശന്‍റെ നിർദ്ദേശത്തിന് പിന്നിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ ആരോപിച്ചു. വിഷയത്തിൽ മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ നോട്ടീസ് നൽകിയ അടിയന്തര പ്രമേയവുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രസംഗിക്കവെയാണ് പ്രതിപക്ഷ നേതാവ് അഴിമതി ആരോപണം ഉന്നയിച്ചത്.കർണാടകത്തിലെ ബെക്കാർഡി മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് പിണറായി വിജയൻ ആരോപിച്ചത്. ഇതിനായി ബജറ്റിൽ നികുതി നിർദേശം തിരുകി കയറ്റി. പുതിയ നികുതി നിർദ്ദേശം ആലോചിച്ചില്ല എന്നാണ് ബജറ്റ് ഷെഡ്യൂളിൽ മനസിലാകുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി. സ്വകാര്യ മദ്യ കമ്പനിക്ക് അമിത ലാഭം കൊയ്യാനുള്ള അവസരമാണ് ഇതിലൂടെ ഉണ്ടാകുക. അത് ഗൗരവമുള്ള സംഗതിയാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് അനുവദിക്കുന്ന വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കിയില്ല. ബജറ്റ് ചര്‍ച്ചയ്ക്കിടെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കാനാകില്ലെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം ബഹളം വെയ്ക്കുകയും സഭയിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
ബജറ്റ് ചര്‍ച്ച ഇന്നും നാളെയും കൊണ്ടേ പൂര്‍ത്തിയാകൂവെന്നും ശേഷം മാത്രമെ മറ്റുനടപടികളിലേക്ക് കടക്കാന്‍ കഴിയൂവെന്നും സ്പീക്കർ അറിയിച്ചു. ബജറ്റ് ചര്‍ച്ച നടക്കുമ്പോള്‍ മറ്റുകാര്യങ്ങള്‍ അനുവദനീയമല്ലെന്ന് വര്‍ക്കല രാധാകൃഷ്ണന്‍റെ റൂളിംഗ് ഉണ്ടെന്നും അതിനാല്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാകില്ലെന്നുമാണ് സ്പീക്കര്‍ അറിയിച്ചത്.
എന്നാല്‍ കേരളത്തില്‍ മദ്യം ഒഴുക്കുന്നതിനുള്ള നയപരിപാടികളുടെ ഭാഗമാണ് നികുതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം എന്ന് കെ എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. എന്തിനാണ് ഭയക്കുന്നതെന്നും മുന്‍മന്ത്രി ചോദിച്ചു. തുടര്‍ന്ന് കീഴ് വഴക്കങ്ങള്‍ അനുസരിച്ച് അടിയന്തരപ്രമേയത്തിന് അനുമതി നല്‍കാന്‍ നിവർത്തിയില്ലെന്ന് സ്പീക്കര്‍ ആവര്‍ത്തിക്കുകയും ഇതേ വിഷയം പിന്നീട് സബ്മിഷനായി കൊണ്ടുവരാമെന്നും അറിയിച്ചു.
തുടർന്ന് വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ ഡയസിന് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിച്ചു. തുടർന്നായിരുന്നു ഇറങ്ങിപ്പോക്ക്.






