‘സിപിഎം ജില്ലാ സെക്രട്ടറി എന്നത് താരശരീരങ്ങളുടെ അകമ്പടിജോലിക്കുള്ള പദവിയല്ല’,മനപൂർവ്വം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മമ്മൂട്ടി ഫോണിൽ പറഞ്ഞെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്

‘പൊതുപ്രവർത്തകൻ എന്ന നിലയിലാണ് തിരക്കും ബഹളവും മമ്മൂട്ടിക്ക് അലോസരമാകരുതെന്ന നിലയിൽ ജാഗ്രതയോടെ ഇടപെട്ടത്’:കെ റഫീഖ്

ഹാനിയെ ചേർത്തുപിടിച്ചിരിക്കുന്നത് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് ..സമീപം,കൽപ്പറ്റ മുൻ എം.എൽ.എയും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവും വയനാട്ടിലെ മുൻ ജില്ലാ സെക്രട്ടറിയുമായ സി.കെ. ശശീന്ദ്രൻ.കഴിഞ്ഞ പുതുവർഷദിനത്തിലെ ചിത്രം
കല്‍പറ്റ :കഴിഞ്ഞ പുതുവർഷദിനത്തിലെ ചിത്രമാണ് ഇതോടൊപ്പമുള്ളത്. സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് ചേർത്തുപിടിച്ചിരിക്കുന്നത് ഹാനിയെയാണ്.സമീപം,കൽപ്പറ്റ മുൻ എം.എൽ.എയും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവും വയനാട്ടിലെ മുൻ ജില്ലാ സെക്രട്ടറിയുമായ സി.കെ. ശശീന്ദ്രൻ.
ചൂരൽമല ദുരന്തത്തിൽ ഉപ്പ, ഉമ്മ, സഹോദരി, കുഞ്ഞനിയൻ ഉൾപ്പെടെ ഹാനിമോൻ്റെ കുടുംബത്തിലെ ഒമ്പതുപേരെയാണ് ഉരുളെടുത്തത്.അങ്ങനെയുള്ള ഒരു കുടുംബത്തിലെ കുട്ടിയെ പുതുവർഷദിനത്തിൽ സന്ദർശിച്ച ഇവരുടെ ഈ ചിത്രം ഈ പൊതുപ്രവർത്തകർ ദുരന്തബാധിതരെ എങ്ങനെയാണ് ചേർത്തുപിടിക്കുന്നത് എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ്.
ദുരന്തത്തെ അതിജീവിച്ച് ഹാനിമോൻ മികച്ച വിജയമാണ് എസ് എസ് എൽ സി പരീക്ഷയിൽ കരസ്ഥമാക്കിയത്. ഇപ്പോൾ പ്ലസ് വണ്ണിന് മേപ്പാടി ഹയർ സെക്കണ്ടറി സ്‌കൂളിലാണ് പഠിക്കുന്നത്.
ഒരു പൊതുപ്രവർത്തകനെ മാറി നിൽക്കാൻ പറയണമെങ്കിൽ അത് ആദ്യമേ പറയാമായിരുന്നു. അല്ലെങ്കിൽ അത് മറ്റാരും കേൾക്കാത്ത വിധത്തിൽ പറയാം.സിപിഎം ജില്ലാ സെക്രട്ടറി എന്നത് താരശരീരങ്ങളുടെ അകമ്പടിജോലിക്കുള്ള പദവിയല്ല. ഇക്കാര്യം വയനാട് ജില്ലാ സെക്രട്ടറിയുടെ പ്രായത്തിലുള്ളവർക്ക് അനുഭവത്തിലൂടെ പഠിക്കാൻ മമ്മൂട്ടിയുടെ മാറ്റിനിർത്തൽ ഉപകാരപ്പെടണമെന്നാണ് ഇടത് സഹയാത്രികരുടെ സാമൂഹിക മാധ്യമ ഇടപെടലിലെ ആവശ്യം.

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം റഫീഖ്
സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയും പോളിറ്റ്ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ആണ് സിപിഎം ജില്ലാ സെക്രട്ടറിയെ ചേർത്തുപിടിക്കുന്നത്.
കെ റഫീഖ് ഫെയ്സ് ബുക്കിൽ കുറിച്ചത് :
‘മലയാളത്തിൻ്റെ മഹാനടൻ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി ഒരുക്കിയ ടൗൺഷിപ്പിൽ എത്തിയത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്. അദ്ദേഹം അവിടെ എത്തുമ്പോൾ മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന പൊതുപ്രവർത്തകൻ എന്ന നിലയിലാണ് തിരക്കും ബഹളവും പ്രിയപ്പെട്ട മമ്മൂട്ടിക്ക് അലോസരമാകരുതെന്ന നിലയിൽ ജാഗ്രതയോടെ ആ സമയം അവിടെ ഇടപെട്ടത്. ഇത്തരം ഇടപെടലുകൾ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന കൺസേൺ ആണ് മമ്മൂട്ടി എന്നോട് പങ്കുവെച്ചത്.

സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയും വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖും
ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ടൗൺഷിപ്പിൽ വരുന്നവരെ നമ്മൾ അവിടെ ഉണ്ടെങ്കിൽ സ്വീകരിക്കുന്നത് എപ്പോഴും നമ്മുടെയെല്ലാം രീതിയാണ്. എന്നാൽ അത് മറ്റൊരു നിലയിൽ വായിക്കപ്പെട്ടേക്കാം എന്നതാണ് അദ്ദേഹം സൂചിപ്പിച്ചതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇന്ന് ശ്രീ മമ്മൂട്ടി എന്നെ നേരിൽ വിളിക്കുകയും ഈ കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ടൗൺഷിപ്പ് സന്ദർശനത്തിനിടെ ശ്രീ മമ്മൂട്ടി എന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ ഒരു കൺസേൺ വ്യക്തിപരമായി അപമാനിക്കുന്ന നിലയിൽ എനിക്കെതിരായി ചില മാധ്യമങ്ങളും വലത് സൈബർ കേന്ദ്രങ്ങളും പ്രചരിപ്പിച്ചതാണ് വിഷയം ഈ നിലയിൽ വഷളാക്കിയത് എന്നാണ് മനസ്സിലാക്കുന്നത്.
ഈ വിഷയത്തിൽ വൈകാരികമായി മുറിപ്പെട്ട് പ്രതികരിച്ചവരുടെയെല്ലാം ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. എന്നാൽ ഒരു സർക്കാരിൻ്റെ ഇച്ഛാശക്തിയിലും മാനവികതയിലും സഹജീവി സ്നേഹത്തിലും പുടുത്തുയർത്ത, ലോകത്തിന് മുഴുവൻ മാതൃകയാക്കാവുന്ന ഒരു ഇടപെടലിൻ്റെ തിളക്കം കുറയ്ക്കുന്ന നിലയിൽ ഈ വിവാദങ്ങൾ വളരരുത് എന്നാണ് എല്ലാവരോടും സ്നേഹത്തോടെ അഭ്യർത്ഥിക്കാനുള്ളത്.
മലയാളിയുടെ പ്രിയപ്പെട്ട നടനായി എല്ലാക്കാലവും നമ്മളെല്ലാം ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന ശ്രീ മമ്മൂട്ടി നമ്മുടെ ടൗൺഷിപ്പിലെത്തിയത് വളരെ പോസിറ്റീവായി മാത്രം ചർച്ച ചെയ്യപ്പെടട്ടെ. എല്ലാവരും വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മമ്മൂട്ടി മഹാനായ മലയാളിയാണ്. അദ്ദേഹം മനപൂർവ്വം എന്നെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് നേരിൽ തന്നെ എന്നോട് വ്യക്തമാക്കിയിട്ടുണ്ട്. ആ വലുപ്പത്തിൽ എല്ലാവരും ഈ വിഷയം കാണണമെന്നും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ വാദപ്രതിവാദങ്ങളും അവസാനിപ്പിക്കണമെന്നുമാണ് എല്ലാവരോടും അഭ്യർത്ഥിക്കാനുള്ളത്.
ദുരന്തം ജീവിതം താറുമാറാക്കിയ നമ്മുടെ പ്രിയപ്പെട്ടവരുടെ പുഞ്ചിരിയാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞാൽ പരിഭവങ്ങളും തർക്കങ്ങളും മാറ്റിവെച്ച് നമുക്ക് ചേർന്ന് നിൽക്കാൻ എന്താണ് തടസ്സം.’






