മമ്മൂട്ടി കമ്പനിയുടെ ഒമ്പതാമത് ചിത്രത്തിനായി മമ്മൂട്ടി കാരക്കുടിയിൽ,സംവിധാനം നിതീഷ് സഹദേവ്

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏറ്റവും ചെലവേറിയ ചിത്രം
ചെന്നൈ:മമ്മൂട്ടി കമ്പനി നിർമ്മിച്ച് നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലഭിനയിക്കാൻ മമ്മൂട്ടി കാരക്കുടിയിലെത്തി.കാരക്കുടിയിൽ സെപ്തംബർ പകുതി വരെ ചിത്രികരണം തുടരും. തുടർന്ന് എറണാകുളത്തേക്ക് ഷിഫ്ട് ചെയ്യും.മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏറ്റവും ചെലവേറിയ ചിത്രമാണിത്.തമിഴ്‌നാട്-കേരള അതിർത്തിയിലെ ഒരു ലോക്കൽ ഗ്യാങ്സ്റ്റർ ആയിട്ടാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നതെന്ന് സംവിധായകൻ നിതീഷ് മുൻപ് അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
സിദ്ധാർത്ഥ് ഭരതൻ, ജീൻ പോൾ ലാൽ എന്നിവരും ഒരു കൂട്ടം പുതുമുഖങ്ങളുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. സംവിധായകർ നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് രചന നിർവ്വഹിക്കുന്നത്.കാമറ – ജിംഷി ഖാലിദ്, സംഗീതം – വിഷ്ണു വിജയ്, പ്രൊഡക്ഷൻ കൺട്രോളർ – അരോമ മോഹൻ, വാർത്താ പ്രചരണം : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ
പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ എട്ട് ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്. ഫാലിമി എന്ന സൂപ്പർ ഹിറ്റ് ഒരുക്കി അരങ്ങേറ്റം കുറിച്ച നിതീഷ് സഹദേവ് അതിന് ശേഷം തമിഴിൽ തലൈവർ തമ്പി തലൈമയിൽ എന്നൊരു സൂപ്പർ ഹിറ്റും ഒരുക്കിയിരുന്നു. അദ്ദേഹം വീണ്ടും മലയാളത്തിൽ ഒരുക്കുന്ന ചിത്രം എന്ന നിലയിലും ഈ പ്രോജക്ട് ആരാധകർക്കും പ്രേക്ഷകർക്കും വലിയ ആവേശം സമ്മാനിക്കുന്നുണ്ട്.
ചിത്രത്തിൽ നായികയില്ലെന്നും ഒൻപത് വയസുള്ള ഒരു കുട്ടിയാകും മമ്മൂട്ടിക്കൊപ്പം സ്ക്രീനിൽ പ്രധാന റോളിൽ എത്തുക എന്നും റിപ്പോർട്ടുകളുണ്ട്. ‘രാജമാണിക്യം’, ‘കളങ്കാവൽ’ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി തിരുവനന്തപുരം ശൈലിയിൽ സംസാരിക്കുന്ന ചിത്രമാകുമിത് എന്നും വാർത്തയുണ്ട്.എന്നാൽ.സംവിധായകനോ അണിയറ പ്രവർത്തകരോ ഇത് സ്ഥിരീകരിച്ചിട്ടില്ല.






