നിവിൻ പോളി സംസ്ഥാനത്തെ ആദ്യത്തെ വിജിലൻസ് കമാൻഡോ,സഹപ്രവർത്തകരുടെ അഴിമതി തുറന്നുകാട്ടുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെ ‘വിസിൽ ബ്ലോവേഴ്‌സ്’ ആയി അംഗീകരിച്ച് പാരിതോഷികം നൽകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല

മറ്റൊരാളുടെ അവസരം ഇല്ലാതാക്കുന്നതും പണത്തിന്‍റെയോ അധികാരത്തിന്‍റെയോ സ്വാധീനത്തിൽ അർഹതകളെ മറികടക്കാൻ ശ്രമിക്കുന്നതും അഴിമതിയുടെ ഭാഗമാണെന്ന് നിവിൻ പോളി
തിരുവനന്തപുരം:പ്രതികരണ ശേഷിയുള്ള ജനതയ്ക്ക് മാത്രമേ കെട്ടുറപ്പുള്ള ഭരണകൂടത്തെ സൃഷ്ടിക്കാനാകൂ എന്ന് നടൻ നിവിൻ പോളി . തന്‍റെ ആദ്യകാല സ്‌കിറ്റിലെ ഡയലോഗാണിതെന്ന് വ്യക്തമാക്കിയ നിവിൻ അഴിമതിക്കെതിരായ പോരാട്ടം സ്‌കൂളുകളിലും കോളേജുകളിലും നിന്നു തന്നെ ആരംഭിക്കണമെന്ന് അഭിപ്രായപ്പെട്ടു.
സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പ്രോജക്ട് സീറോ – വിജിലൻസ് കമാൻഡോ യുവജന ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ നിവിൻ പോളിയെ വിജിലൻസ് കമാൻഡോ ബാഡ്ജ് അണിയിച്ച് സംസ്ഥാനത്തെ ആദ്യത്തെ വിജിലൻസ് കമാൻഡോ ആയി മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.
യുവജനതയുടെ സജീവ പങ്കാളിത്തത്തിലൂടെ അഴിമതി രഹിത കേരളം യാഥാർഥ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.കാര്യക്ഷമതയും താൽപര്യവുമുള്ള സത്യസന്ധരായ ഉദ്യോഗസ്ഥരെ മാത്രമേ പ്രത്യേക പരീക്ഷയിലൂടെ ഇനി വിജിലൻസിലേക്ക് നിയമിക്കുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. സഹപ്രവർത്തകരുടെ അഴിമതി തുറന്നുകാട്ടുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെ ‘വിസിൽ ബ്ലോവേഴ്‌സ്’ ആയി അംഗീകരിച്ച് പാരിതോഷികം നൽകും. ജനപ്രതിനിധികൾ ഉൾപ്പെടെ ആരുടെ അഴിമതിയായാലും തുറന്നുപറയാൻ ജനങ്ങൾ തയ്യാറാകണമെന്നും അഴിമതിയെ പൂജ്യത്തിലെത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ ഈ ജനകീയ മുന്നേറ്റത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
അഴിമതിയില്ലാതെ ധൈര്യത്തോടെ മുന്നേറാൻ കഴിയുന്ന ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിൻ്റെ വലിയ ചുവടുവെപ്പാണ് പ്രോജക്ട് സീറോ എന്ന് നിവിൻ പോളി പറഞ്ഞു . പുതിയ തലമുറയ്ക്ക് പ്രതീക്ഷ നൽകുന്ന പദ്ധതിയാണിതെന്നും അതിൽ പങ്കാളിയാവുന്നതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും നിവിൻ പറഞ്ഞു. തന്‍റെ ‘ആക്ഷൻ ഹീറോ ബിജു’ സിനിമയിലെ നിയമപ്രകാരം പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കഥാപാത്രത്തെ അനുസ്മരിച്ച അദ്ദേഹം, നിയമത്തിലുള്ള വിശ്വാസമാണ് ഒരു സമൂഹത്തിന്‍റെ അടിത്തറയെന്നും ആ വിശ്വാസം നഷ്ടപ്പെട്ടാൽ സമൂഹം തകർച്ചയിലേക്ക് നീങ്ങുമെന്നും പറഞ്ഞു.
കൈക്കൂലി വാങ്ങുകയോ നൽകുകയോ ചെയ്യുന്നതു മാത്രമല്ല അഴിമതി. മറ്റൊരാളുടെ അവസരം ഇല്ലാതാക്കുന്നതും പണത്തിന്‍റെയോ അധികാരത്തിന്‍റെയോ സ്വാധീനത്തിൽ അർഹതകളെ മറികടക്കാൻ ശ്രമിക്കുന്നതും അഴിമതിയുടെ ഭാഗമാണ്. നേരായ വഴിയിലൂടെ മുന്നേറിയാൽ വിജയിക്കാനാകില്ലെന്ന തെറ്റായ ധാരണ മാറ്റിയെടുക്കാൻ ഇത്തരം ബോധവത്കരണ പ്രവർത്തനങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർഥികൾ കോപ്പിയടിക്കാതിരിക്കുക, കള്ളം പറയാതിരിക്കുക, മറ്റുള്ളവരുടെ വിജയം അംഗീകരിക്കുക, തെറ്റായ വഴിയിലേക്ക് നയിക്കുന്ന കൂട്ടുകെട്ടുകളിൽ നിന്ന് അകലം പാലിക്കുക തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു വടക്കൻ സെൽഫി’ സിനിമയിലെ സന്ദർഭം ഉദാഹരിച്ച് തെറ്റായ പ്രോത്സാഹനം നൽകുന്ന സുഹൃത്തുക്കളെ തിരിച്ചറിയേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം ഓർമിപ്പിച്ചു.
ഇന്നത്തെ യുവതലമുറ എല്ലാ കാര്യങ്ങളും ചോദ്യം ചെയ്യുകയും തെളിവുകൾ ആവശ്യപ്പെടുകയും ചെയ്യുന്നവരാണെന്നും, തന്നോട് കാര്യങ്ങൾ ചോദിക്കുന്ന സ്വന്തം മകന്‍റെ അനുഭവം പങ്കുവെച്ചുകൊണ്ട് നിവിൻ പറഞ്ഞു. ഇത്തരം ചോദ്യംചെയ്യലുകൾ അധികാര സംവിധാനങ്ങളെ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുമെന്നും അഴിമതി തടയാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ കാണുന്ന അഴിമതികൾക്കെതിരെ യുവാക്കൾ ധൈര്യത്തോടെ പ്രതികരിക്കണമെന്നും, അതിന് സർക്കാരിൻ്റെയും പൊലീസിന്‍റെയും പൂർണ പിന്തുണ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ വി മുരളീധരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഐജി പി തോംസൺ ജോസ് സ്വാഗതം ആശംസിച്ചു. വിജിലൻസ് ഡയറക്ടർ ഡിജിപി മനോജ് എബ്രഹാം ആമുഖപ്രഭാഷണം നടത്തി. ഗവർണറുടെ സെക്രട്ടറി ഡോ. കെ വാസുകി, ലയോള ഇൻസ്റ്റിറ്റിയൂഷൻസ് ഡയറക്ടറും മാനേജരുമായ ഫാ. സണ്ണി കുന്നപ്പള്ളിൽ, ഡയറക്ടറും സ്‌കൂൾ പ്രിൻസിപ്പലുമായ ഫാ. ഡോ സാൽവിൻ അഗസ്റ്റിൻ, ലയോള കോളേജ് പ്രിൻസിപ്പൽ ഡോ പ്രകാശ് പിള്ള എന്നിവർ ആശംസകൾ അറിയിച്ചു. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എസ് പി എസ് ആർ ജ്യോതിഷ് കുമാർ നന്ദി പറഞ്ഞു.






