നയപ്രഖ്യാപന പ്രസംഗം:കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നുവെന്ന് പിണറായി

‘സര്‍ക്കാരിന്‍റെ ആരംഭഘട്ടമെന്ന നിലയില്‍ നയപ്രഖ്യാപന പ്രസംഗത്തെക്കുറിച്ച് നിശിതമായ വിമര്‍ശനത്തിന് മുതിരുന്നില്ല’
തിരുവനന്തപുരം:കേരളത്തിന്‍റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ നിയമസഭയില്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു. ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്. ഇത് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതും അവകാശപ്പെട്ടതുമായവയൊക്കെ നഷ്ടപ്പെടുത്തുകയേയുള്ളു.ധനകാര്യ ഫെഡറലിസത്തിന്‍റെ കടയ്ക്കല്‍ കത്തിവെക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നയപ്രഖ്യാപന പ്രസംഗത്തിൽ യാതൊരു പരാമർശവുമില്ല. കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളെ പേരിനു പോലും വിമര്‍ശിക്കുന്നില്ല. തൊഴിലുറപ്പ് നിയമം അട്ടിമറിച്ച് നിയമം കൊണ്ടുവരുന്നതിനെപ്പറ്റിയും അതില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടിനെക്കുറിച്ചും ഗവര്‍ണറുടെ പ്രസംഗം നിശബ്ദമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യം കേരളത്തെ എങ്ങനെ ബാധിക്കുമെന്നതോ അതിനെ മറികടക്കാനുള്ള നയപരിപാടികളോ സര്‍ക്കാരിന്‍റെ മുന്‍ഗണന അല്ല.ഈ വിഷയത്തില്‍ മോഡി സര്‍ക്കാരിന്‍റെ നിലപാടിനെതിരെയും വിമര്‍ശനമില്ല.യു.ഡി.എഫ് പ്രകടനപത്രികയിലെ കാര്യങ്ങളുടെ ആവര്‍ത്തനം നയപ്രഖ്യാപനത്തിലുണ്ടെങ്കിലും അത് നടപ്പിലാക്കുന്നതു സംബന്ധിച്ച ഒരു രൂപരേഖയും പ്രസംഗത്തിലില്ല. അതേസമയം, സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ധവളപത്രത്തിൻ്റെ ഊന്നൽ എന്താണെന്ന് പ്രസംഗത്തില്‍ വ്യക്തവുമാണെന്ന് പിണറായി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രണ്ട് എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ നിരന്തരം നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് 16-ാം ധനകാര്യ കമ്മീഷന്‍ കേരളത്തിനുള്ള വിഹിതത്തില്‍ വര്‍ദ്ധന വരുത്തിയിട്ടുള്ളത്. ഇക്കാരണം കൊണ്ടുതന്നെ സംസ്ഥാനം നിലവില്‍ മെച്ചപ്പെട്ട സാമ്പത്തിക നിലയിലാണുള്ളത്. മുൻ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 5429 കോടി രൂപ ഖജനാവില്‍ നീക്കിയിരുപ്പുണ്ട് എന്നത് ഈ സര്‍ക്കാരിന്‍റെ തുടക്കത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ നിലയാണ്. സര്‍ക്കാരിന്‍റെ ആരംഭഘട്ടമെന്ന നിലയില്‍ ഈ സന്ദര്‍ഭത്തില്‍ നയപ്രഖ്യാപന പ്രസംഗത്തെക്കുറിച്ച് നിശിതമായ വിമര്‍ശനത്തിന് മുതിരുന്നില്ല. ആദ്യഘട്ടത്തില്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക എന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കാനാഗ്രഹിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.






